Monday, November 3, 2014

വായനയുടെ വസന്തകാലം.

19/10/2014 ഞായറാഴ്ച അരീക്കോട് വൈ.എം.എ വായനശാലയുടെ ആഭിമുഖ്യത്തിൽ അരീക്കോടും ചുറ്റു ഭാഗത്തുമുള്ള എല്ലാതരം വായനക്കാരുടേയും ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.നാട്ടുകാരനും മലപ്പുറം ജില്ലാ വിദ്യഭ്യാസ ഓഫീസറും (ഡി.ഇ.ഒ) സർവ്വോപരി നല്ലൊരു വായനക്കാരനുമായ ശ്രീ.സഫറുള്ള.പി നേതൃത്വം നൽകിയ കൂട്ടായ്മ, കുട്ടികളും വൃദ്ധരും ഉദ്യോഗസ്ഥരും തൊഴിലന്വേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും തുടങ്ങീ സമൂഹത്തിന്റെ നാനാതുറകളിൽ‌പെട്ടവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.



പങ്കാളികളുടെ പരസ്പര പരിചയപ്പെടലിന് ശേഷം കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണത്തെപറ്റിയുള്ള ചർച്ച നടന്നു.അത് പ്രകാരം എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് യോഗം ചേരാൻ തീരുമാനിച്ചു.യോഗത്തിൽ അംഗങ്ങളുടെ സൃഷ്ടികൾ (കഥ/കവിത/ഗദ്യസാഹിത്യം തുടങ്ങിയവ) അവതരിപ്പിക്കാനും അതിൽ ചർച്ച സംഘടിപ്പിക്കാനും തീരുമാനിച്ചു.കൂട്ടയ്മയുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ശേഷം നടന്ന ചർച്ചയിൽ ഓരോ അംഗവും വായിച്ച ഒരു പുസ്തകം/കഥയെപറ്റി സംസാരിക്കുകയും അതിലെ ഏറ്റവും ആകർഷകമായ ഭാഗത്തെപറ്റി പറയുകയും ചെയ്തു.ഇത് അംഗങ്ങൾക്കിടയിൽ വിവിധ പുസ്തകങ്ങളെപറ്റി കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിച്ചു.

ഡി.ഇ.ഒ ശ്രീ.പി സഫറുല്ലയായിരുന്നു ആദ്യ അവതാരകൻ.എഡ്വേർഡ് ഡി ബോണോ രചിച്ച ലാറ്ററൽ തിങ്കിംഗ് എന്ന രസകരമായ വായനാനുഭൂതി പകരുന്ന ഇംഗ്ലീഷ് പുസ്തകമായിരുന്നു അദ്ദേഹം പരിചയപ്പെടുത്തിയത്.ശ്രീ.അനസ് കാവനൂർ ബെന്യാമീനിന്റെ ആടുജീവിതത്തിലെ വെള്ളത്തിന്റെ ഉപയോഗം വായിച്ച ശേഷം തന്റെ ജീവിതത്തിൽ ഇക്കാര്യത്തിൽ വന്ന ചിന്ത പങ്കു വച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഇപ്പോൾ അരീക്കോട് നിവാസിയുമായ ശ്രീ യൂസഫ് അൻസാരി പെരിന്തൽ‌മണ്ണക്കടുത്ത് ചെറുകാടിലെ തന്റെ ബാല്യകാല വായനാ സ്മരണകൾ പുതുക്കി.ഒപ്പം അറേബ്യൻ സാഹിത്യരംഗത്തെ വിസ്ഫോടനത്തെപറ്റിയും സദസ്സിന് പരിചയപ്പെടുത്തി.



അദ്ധ്യാപകനായ   ശ്രീ.സുബ്രമണ്യൻ പരന്ന വായനക്കാരനല്ലെങ്കിലും തന്നെ ആകർഷിച്ച ദിവാസ്വപ്നം എന്ന പുസ്തകത്തെപറ്റി സംസാരിച്ചു.മറ്റൊരു അദ്ധ്യാപകനായ  ശ്രീ.സഹദേവന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന പുസ്തകങ്ങൾ പൌളൊ കൊയിലോയുടെ ആൽക്കെമിസ്റ്റും നാസ്തികനായ ദൈവവും ആയിരുന്നു.ഷെർലോക് ഹോംസ് കഥകളുടെ അവതരണ രീതി ഇഷ്ടപ്പെടുന്ന സിയാദിന് അന്തരിച്ച ശ്രീ.പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന കഥയും വളരെ ഇഷ്ടപ്പെട്ടു.പള്ളിയിൽ ജോലി ചെയ്യുന്ന ശ്രീ.മൻസൂർ കോട്ട എല്ലാ പത്രങ്ങളുടേയും വായനക്കാരനായിരുന്നു.

രാകേഷ് പൂവത്തിക്കൽ എന്ന പേരിൽ എഴുതുന്ന വിദ്യാർത്ഥിയായ രാകേഷിനെ ആകർഷിച്ചത് എം.ടിയുടെ ‘നിന്റെ ഓർമ്മക്ക്’ എന്ന കഥയാണ്.അരീക്കോടൻ എന്ന പേരിൽ ബ്ലോഗ് എഴുതുന്ന ശ്രീ ആബിദ് തറവട്ടത്ത് വായന മരിക്കുന്നില്ല എന്ന് സ്വന്തം ബ്ലോഗിലെ സന്ദർശക കണക്കെടുപ്പിലൂടെ സമർത്ഥിച്ചു.ഒപ്പം ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ തന്റെ രചനകളിൽ ചെലുത്തുന്ന സ്വാധീനവും പങ്ക് വച്ചു.കുട്ടിക്കാലത്ത് ബീഡിതെറുക്കുന്നതോടൊപ്പം ആദ്യമായി വായിച്ച നളചരിതം ആട്ടക്കഥ വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ശ്രീ.മുസ്തഫ അനുസ്മരിച്ചു.

ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇരയായ ശ്രീ.കുത്ബുദ്ദീൻ അൻസാരിയെ നേരിട്ട് ഇന്റർവ്യൂ ചെയ്ത് പ്രസ്തുത കലാപത്തെപ്പറ്റി പുസ്തകം രചിച്ച അരീക്കോട്ടുകാരൻ സഹീദ് റൂമിയെ ആകർഷിച്ചത് ശ്രീ.എം.മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ‘ എന്ന കൃതിയാണ്. ശ്രീ.എ.പി. കുഞ്ഞാമു വിവർത്തനം ചെയ്ത ‘ഇവർ തീവ്രവാദികൾ‘ എന്ന പുസ്തകം വായിച്ച ശേഷം ഉറക്കം ലഭിക്കാതെ പോയതും ശ്രീ.സഹീദ് അനുസ്മരിച്ചു.



ഇങ്ങനെ വായനയുടെ വിശാലമായ ലോകവും അത് സൃഷ്ടിക്കുന്ന മന:സംഘർഷങ്ങളും മനം
‌മാറ്റങ്ങളും ചിന്തകളും എല്ലാം പങ്ക് വച്ച ഈ വായനക്കൂട്ടം ജീവിതത്തിൽ ഒരു പുതിയ അനുഭവമായി. വായനയെ പ്രോത്സാഹിപ്പിക്കുന്ന നാട്ടിലെ നല്ലൊരു കൂട്ടായ്മയിൽ അംഗമാകാനും കുറേ നല്ല വായനക്കാരെ പരിചയപ്പെടാനും ഒപ്പം ഇത്തരം കാര്യങ്ങൾ പരിപോഷിപ്പിച്ച് നല്ലൊരു സംസ്കാരം വളർത്താനും ഈ കൂട്ടായ്മ പ്രാപ്തമാകും എന്ന് പ്രതീക്ഷിക്കുന്നു.


സ്കൂൾ/കോളേജ്  കുട്ടികൾക്കിടയിൽ വായനയും മലയാളം എഴുത്തും കത്തെഴുത്തും പ്രോത്സാഹിപിക്കുന്നതിന്റെ ആവശ്യകതയും കൂട്ടായ്മ ചർച്ച ചെയ്തു. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന മത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും ഭാവി പരിപാടികളിൽ ചർച്ച നടന്നു.കൂട്ടായ്മയുടെ ഭാഗമായി ഒരു ബ്ലോഗ് ആരംഭിക്കാൻ ശ്രീ.ആബിദ് തറവട്ടത്തിനെ ചുമതലപ്പെടുത്തി.ബ്ലോഗിന് “സർഗ്ഗതീരം” എന്ന് പേരിടാനും തീരുമാനിച്ചു.ശ്രീ.പി.സഫറുള്ള ചർച്ച ക്രോഡീകരിച്ച് സമാപനപ്രസംഗം നടത്തി. 

2 comments:

  1. സഫറു മാഷിനും സങ്ൻഘത്തിനും അഭിനന്ദനങ്ങൾ...

    ReplyDelete